International
അങ്കാറ: ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലെയോ പതിനാലാമൻ മാർപാപ്പ തുർക്കിയുടെ മണ്ണിൽ കാലുകുത്തി. സഭാതലവനായശേഷം ലെയോ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനമാണിത്.
പ്രാദേശികസമയം ഇന്നലെ രാവിലെ 7.58ന് റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു യാത്ര പുറപ്പെട്ട മാർപാപ്പയെയും വഹിച്ച് ഇറ്റലിയുടെ ഈറ്റാ എയർവേസ് വിമാനം ഉച്ചയ്ക്ക് 12 ഓടെ തുർക്കി തലസ്ഥാനമായ അങ്കാറയിലെ എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ഇറ്റലി, ക്രോയേഷ്യ, ബോസ്നിയ-ഹെർസെഗോവ്ന, മൊണ്ടെനേഗ്രോ, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെയാണ് മാർപാപ്പ സഞ്ചരിച്ച വിമാനം യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് മാർപാപ്പ സന്ദേശങ്ങളയച്ചു.
വിമാനത്താവളത്തിൽ മാർപാപ്പയെ മന്ത്രിമാരുൾപ്പെട്ട ഭരണകൂട നേതൃത്വവും സൈനികരും ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് വാഹനവ്യൂഹത്തിന്റെ അകന്പടിയോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. പ്രസിഡന്റ് ത്വയിബ് എർദോഗൻ കൊട്ടാരത്തിനു പുറത്തെത്തി മാർപാപ്പയെ വരവേറ്റു. പിന്നാലെ ആചാരപരമായ ഔദ്യോഗിക സ്വീകരണം നൽകപ്പെട്ടു. അശ്വാരൂഢസേനയുടെ അകമ്പടിയോടെയുള്ള സ്വീകരണത്തിൽ ദേശീയ ഗാനമാലപിക്കുകയും 21 പീരങ്കി വെടി മുഴങ്ങുകയും ചെയ്തു. പിന്നീട് ഇരുവരും ഹ്രസ്വ കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3.30ന് രാജ്യത്തെ രാഷ് ട്രീയ നേതൃത്വവും പൊതുസമൂഹവും തുർക്കിയിലേക്കുള്ള നയതന്ത്രജ്ഞരും ഉൾപ്പെടെയുള്ളവരു മായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.
തുർക്കി രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ മുസ്തഫ കെമാൽ അറ്റാതുർക്കിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്മാരകമന്ദിരം സന്ദര്‍ശനമായിരുന്നു മാർപാപ്പയുടെ ആദ്യ ഔദ്യോഗിക പരിപാടി.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.55ന് ശവകുടീരത്തിലെത്തിയ മാർപാപ്പ പുഷ്പചക്രം സമര്‍പ്പിച്ചു. തുർക്കി സന്ദർശിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ഈ രാജ്യത്തിനും ഇവിടത്തെ ജനങ്ങൾക്കും സമാധാനത്തിനും ഐശ്വര്യത്തിനുമായും ഞാൻ പ്രാർഥിക്കുന്നുവെന്നും സന്ദർശക രജിസ്റ്ററിൽ മാർപാപ്പ കുറിച്ചു.
മന്ത്രിമാർ, വൈസ് ഗവർണർ എന്നിവരുൾപ്പെട്ട ഔദ്യോഗിക പ്രതിനിധിസംഘവും മാർപാപ്പയെ അനുഗമിച്ചു. തുടർന്ന് പ്രസിഡൻഷൽ കൊട്ടാരത്തിൽ തിരികെയെത്തിയ മാർപാപ്പ പ്രസിഡന്റ് ത്വയിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയശേഷം വിമാനമാർഗം ഇസ്താംബൂളിലേക്കു പോയി.
ഇന്നു രാവിലെ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവർ സന്യാസിനീസമൂഹത്തിന്റെ നഴ്സിംഗ് ഹോമും മാർപാപ്പ സന്ദർശിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഇപ്പോൾ ഇസ്നിക് എന്നറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും.
അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. തുർക്കി സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ലബനനിലേക്കു പോകും.
നേരത്തേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ അപ്പസ്തോലിക യാത്രയെ "ചരിത്ര നിമിഷം' എന്നാണു മാർപാപ്പ വിശേഷിപ്പിച്ചത്. ലോകമെമ്പാടും സമാധാനം പ്രധാനമാണെന്നു പ്രഖ്യാപിക്കാനും എല്ലാ ആളുകളെയും ഐക്യത്തിലേക്കും സാഹോദര്യത്തിലേക്കും ക്ഷണിക്കാനും യാത്ര മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.
ക്രിസ്ത്യൻ, മുസ്ലിം വിശ്വാസത്തിലുള്ളവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നും മാർപാപ്പ സൂചിപ്പിച്ചു.
International
വത്തിക്കാൻ സിറ്റി: ലോകരാഷ്ട്രങ്ങളുടെ നേതാക്കൾ പാവങ്ങളുടെ നിലവിളി കേൾക്കണമെന്നും നീതികൂടാതെ സമാധനമുണ്ടാകില്ലെന്നാണ് അവരുടെ നിലവിളി ഓർമിപ്പിക്കുന്നതെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
പാവങ്ങളുടെ ലോകദിനത്തോട് അനുബന്ധിച്ച് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ സുവിശേഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധ കുർബാനയിൽ ആറായിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്കു മുന്‍പ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തിങ്ങിക്കൂടിയ തീർഥാടക സഹസ്രങ്ങളെ മാർപാപ്പ അഭിവാദ്യം ചെയ്യുകയുണ്ടായി.
തന്റെ ദിലെക്സി തെ എന്ന ശ്ലൈഹികപ്രബോധനത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് സഭ പാവങ്ങളുടെ അമ്മയാണെന്നും സകലരെയും സ്വാഗതം ചെയ്യുന്ന സഭയിൽ പാവങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും മാർപാപ്പ പറഞ്ഞു. നമ്മുടെ ഈ ലോകത്തെ ദാരിദ്ര്യത്തിന്റെ വിവിധ ഭാവങ്ങൾ ഭാരപ്പെടുത്തുന്നുണ്ട്. ഭൗതികവസ്തുക്കളുടെ കുറവ് മാത്രമല്ല ദാരിദ്ര്യം.
ധാർമികവും ആത്മീയവുമായ ദാരിദ്ര്യമുണ്ട്. യുവജനങ്ങളുടെ കാര്യത്തിൽ ഇത്തരം ദാരിദ്ര്യം കൂടുതൽ പ്രകടമാണ്. അനേകം പേർ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ പ്രശ്നം പരിഹരിക്കാൻ അപരനെ ശ്രദ്ധിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണം. അങ്ങനെ ഒറ്റപ്പെടലിന്റെ ചുമരുകൾ തകർക്കാൻ സാധിക്കും. മറ്റുള്ളവരെ ശ്രദ്ധിച്ചുകൊണ്ട് ഒരോരുത്തരും ആയിരിക്കുന്ന ഇടങ്ങളിൽ ദൈവത്തിന്റെ കാരുണ്യം പങ്കുവയ്ക്കുന്നവരാകണം ക്രൈസ്തവരെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
മനുഷ്യവംശത്തെ നിസ്സഹായാവസ്ഥയിലാക്കുന്ന വിധത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതായി മാർപാപ്പ പറഞ്ഞു. ഈ അവസ്ഥയെ ദാരിദ്ര്യത്തിന്റെ അനിവാര്യതയായി കാണുന്പോൾ, ഇത്തരം ഘട്ടങ്ങളിലാണ് ചരിത്രത്തിന്റെ നാഥനായ കർത്താവ് രക്ഷിക്കാനായി എത്തുന്നതെന്ന് സുവിശേഷം ഓർമിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്നേഹപ്രവർത്തനങ്ങളിൽ സംതൃപ്തരായി കഴിയുന്ന എല്ലാവരെയും പ്രത്യേകിച്ച് വോളന്റിയർമാരെ മാർപാപ്പ നന്ദിപൂർവം അനുസ്മരിച്ചു. പാവങ്ങളോട് സഭയ്ക്കുള്ള ഐക്യദാർഢ്യവും മാർപാപ്പ പ്രഖ്യാപിച്ചു. സകലരുടെയും സാഹോദര്യവും മാഹാത്മ്യവും അംഗീകരിക്കപ്പെടുന്ന കൂട്ടായ്മയുടെ ഒരന്തരീക്ഷം സംജാതമാക്കിക്കൊണ്ട് ദൈവരാജ്യം സാക്ഷാത്കരിക്കാൻ അദ്ദേഹം എല്ലാ ക്രൈസ്തവരെയും ആഹ്വാനം ചെയ്തു.
NRI
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി കുതിരയെ ലഭിച്ചു. പോളണ്ടിലെ കൊഒബ്രെസെഗ് ബുഡിസ്റ്റോവോയിലുള്ള മിചാൽസ്കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്കിയാണ് വെളുത്ത അറേബ്യൻ കുതിരയെ മാർപാപ്പയ്ക്കു സമ്മാനമായി നൽകിയത്.
മാർപാപ്പ പെറുവിൽ മിഷണറിയായിരിക്കെ കുതിരപ്പുറത്തു കയറി നിൽക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിചാൽസ്കി പറഞ്ഞു. മാർപാപ്പയുടെ ളോഹയോടു സാമ്യം പുലർത്താനാണു വെളുത്ത കുതിരയെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുതിരകളുടെ ബ്രീഡിംഗ്, പരിശീലനം തുടങ്ങിയവയ്ക്കൊപ്പം പന്തയക്കുതിരകളും മിചാൽസ്കിയുടെ ഫാമിലുണ്ട്. കഴിഞ്ഞമാസം ഇലക്ട്രിക് കാറും വെള്ള ബൈക്കും മാർപാപ്പയ്ക്കു സമ്മാനമായി ലഭിച്ചിരുന്നു.
NRI
വത്തിക്കാൻ സിറ്റി: എഴുപതാം ജന്മവാർഷിക ദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ലോകമെങ്ങുംനിന്ന് ആശംസകൾ. ലോകനേതാക്കൾ, വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോൺഫറൻസുകൾ, ഇതര സഭാ മേലധ്യക്ഷന്മാർ, വിവിധ മേഖലകളിലുള്ള നേതാക്കൾ, വിശ്വാസികൾ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്.
ഇറ്റലിയിലെ എല്ലാ ജനങ്ങൾക്കുംവേണ്ടിയും സ്വന്തം പേരിലും മാർപാപ്പയ്ക്ക് ആത്മാർഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല സന്ദേശത്തിൽ പറഞ്ഞു. ലോകസമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളും മാർപാപ്പയ്ക്ക് ആശംസാ കത്തയച്ചു.
റോമിലെ ഉണ്ണീശോ പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികൾ ആശംസാസന്ദേശങ്ങളുമായി തങ്ങൾ ചെയ്ത പെയിന്റിംഗുകൾ മാർപാപ്പയ്ക്ക് അയച്ചുകൊടുത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷനറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപപ്രാർഥനയിൽ പങ്കെടുക്കാനെത്തിയ തീർഥാടകർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. 70 എന്നെഴുതിയ അലങ്കാര ബലൂണുകളുമായി എത്തിയ തീർഥാടകരെയും കാണാമായിരുന്നു. പ്രാർഥനയ്ക്കായി മാർപാപ്പ എത്തിയതോടെ തീർഥാടകരുടെ"ഹാപ്പി ബർത്ത് ഡേ’ ആശംസകൾ മുഴങ്ങി.
NRI
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ മതബോധന വിദ്യാർഥികൾ തയാറാക്കിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുള്ള ജന്മദിന കാർഡുകൾ അപ്പസ്തോലിക് നൺസിയോ ആർച്ച്ബിഷപ് ചാൾസ് ബാൽവൊക്ക് കൈമാറി.
ഇടവക സന്ദർശന വേളയിലാണ് ഈ മാസം 14ന് ജന്മദിനം ആഘോഷിക്കുന്ന മാർപാപ്പയ്ക്കുള്ള കാർഡുകൾ കൈമാറിയത്. മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവരാണ് കാർഡുകൾ കൈമാറിയത്.
ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി, വികാരി റവ.ഡോ. ജോൺ പുതുവ എന്നിവർ സന്നിഹിതരായിരുന്നു.
NRI
വത്തിക്കാൻ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുബന്ധിച്ചുള്ള തീർഥാടനത്തിനായി വത്തിക്കാനിലെത്തി തടവുകാരും. വെനീസിലെ സാന്താ മാരിയ മജോരെ ജയിലിലെ മൂന്നു തടവുകാരാണ് പ്രത്യേക അനുമതിയോടെ കാൽനടയായി വത്തിക്കാനിലെത്തിയത്.
വെനീസ് പാത്രിയാർക്കീസും ജയിലിന്റെ ചാപ്ലയിനുമായ ആർച്ച്ബിഷപ് ഫ്രാഞ്ചെസ്കോ മൊറാല്യ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ അനുഗമിച്ചിരുന്നു. തീർഥാടകസംഘത്തെ ലെയോ പതിനാലാമൻ മാർപാപ്പ സ്വീകരിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ വാതിൽ കടന്ന തടവുകാര്‍, മാർപാപ്പയെ സന്ദർശിച്ച് തങ്ങളുടെ ആത്മീയ സന്തോഷം പങ്കുവച്ചു. വെനീസിൽനിന്നു കൊണ്ടുവന്ന ഏതാനും സമ്മാനങ്ങളും തടവുപുള്ളികള്‍ മാർപാപ്പയ്ക്കു നൽകി.
തികച്ചും സൗഹാർദപരമായിരുന്നു മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം ഒരു സുഹൃത്തെന്ന നിലയിൽ തങ്ങളോടു സംസാരിച്ചുവെന്നും വിവിധ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുവെന്നും തടവുകാർ പറഞ്ഞു.
ഏകദേശം 20 വർഷം മുന്‍പ് താൻ വെനീസിൽ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങൾ മാർപാപ്പ പങ്കുവച്ചു. ശിക്ഷാകാലാവധി കഴിഞ്ഞു നിയമപ്രകാരം മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് മൂന്നു തടവുകാരും വത്തിക്കാനിലേക്കു കാൽനടയായി തീർഥാടനം നടത്തിയത്.
റോമിലുള്ള മറ്റു ബസിലിക്കകളിലും സംഘം തീർഥാടനം നടത്തി.
NRI
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത് 100 കിലോ വരുന്ന കത്തുകൾ.
എല്ലാ രാജ്യങ്ങളിൽനിന്നും കത്തുകൾ ലഭിക്കാറുണ്ടെന്നും ഏതു രാജ്യത്തുനിന്നാണ് കൂടുതൽ കത്തുകൾ ലഭിക്കുന്നതെന്നു പരിശോധിച്ചിട്ടില്ലെന്നും ഇറ്റാലിയൻ തപാൽ സർവീസിന്റെ റോമിലെ ഫ്യുമിചീനോ സോർട്ടിംഗ് സെന്റർ മേധാവി അന്റോണെല്ലോ ചിദിചിമോ പറഞ്ഞു.
മാർപാപ്പയ്ക്കുള്ള കത്തുകളും പോസ്റ്റ്കാർഡുകളും ഫ്യുമിചീനോ സോർട്ടിംഗ് സെന്ററിൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കുകയും കംപ്യൂട്ടർ നിയന്ത്രിത റെക്കോർഡിംഗ്, വെയിംഗ് മെഷീൻ ഉപയോഗിച്ച് പ്രോസസ് ചെയ്യുകയും ചെയ്യുന്നു.
തുടർന്ന് വത്തിക്കാനിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചു കൈമാറും. മാർപാപ്പ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കുട്ടികൾ കത്തുകളും കുറിപ്പുകളും ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറാറുണ്ട്.
മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രോഗവിവരങ്ങൾ തേടി കുട്ടികളുടേതടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി ദിവസേന നൂറുകണക്കിന് കത്തുകളാണ് ലഭിച്ചിരുന്നത്.
NRI
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത വിപത്തായി മാറുന്നതിനുമുന്പ് അത് അവസാനിപ്പിക്കാൻ രാജ്യാന്തരസമൂഹത്തോട് അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്ന് എക്കാലത്തേക്കാളും കൂടുതലായി മാനവരാശി സമാധാനത്തിനായി കേഴുകയും യാചിക്കുകയും ചെയ്യുന്നുവെന്നും ത്രികാലജപ പ്രാർഥനയ്ക്കുശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ആയുധങ്ങളുടെ ഗർജനത്താലോ സംഘർഷത്തിനു പ്രേരിപ്പിക്കുന്ന പ്രസ്താവനകളാലോ ഈ ആഹ്വാനത്തെ മുക്കിക്കളയരുതെന്ന് അഭ്യർഥിച്ച മാർപാപ്പ, ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ആക്രമണം ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു.
യുദ്ധം പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഒരു സായുധ വിജയത്തിനും ഒരു അമ്മയുടെ ദുഃഖത്തെയോ ഒരു കുട്ടിയുടെ ഭയത്തെയോ അല്ലെങ്കിൽ തകർക്കപ്പെട്ട ഭാവിയെയോ നികത്താൻ കഴിയില്ല.
നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. രാഷ്ട്രങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തുന്നത് അക്രമത്തിലൂടെയും രക്തരൂഷിത സംഘർഷങ്ങളിലൂടെയുമാകാതെ സമാധാന പ്രവർത്തനങ്ങളിലൂടെയാകട്ടെ - മാർപാപ്പ പറഞ്ഞു.